യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ. കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലാണ് സംഭവം. എടച്ചേരിയില്‍ യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് രാഹുല്‍ രാജിന്റെ പ്രകോപന പ്രസംഗം.
മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.
എടച്ചേരി പഞ്ചായത്തിലെ 12, 13 വാര്‍ഡില്‍ യുഡിഎഫ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കെഎസ്ഇബി അഴിച്ചുമാറ്റിയതോടെയാണ് ഇവിടെ സംഘര്‍ഷത്തിന് തുടക്കം. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടെ സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു യുഡിഎഫ് ആരോപണം.
കഴിഞ്ഞദിവസം, ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും യൂത്ത് കോൺഗ്രസ് കൊലവിളി നടത്തിയിരുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നുതുടങ്ങുന്ന ഭീഷണി മുദ്രാവാക്യത്തോടെയുള്ള യൂത്ത് കോണ്‍ഗ്രസ് റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ കൊലവിളി മുദ്രാവാക്യം. എന്നാല്‍, പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.