ഹാഗിയ സോഫിയ, ഹലാൽ വിവാദം എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെസിബിസി രംഗത്ത്. ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനപ്പിച്ചെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെസിബിസി വ്യക്തമാക്കി. ഹാഗിയ സോഫിയയുടെ ചരിത്രത്തെ മറച്ചുവെയ്ക്കാനും തുർക്കി ഭരണാധികാരിയുടെ ചരിത്ര അവഹേളനം വെള്ളപൂശാൻ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മൻ ചെയ്തതെന്ന് കത്തോലിക്കസഭ കുറ്റപ്പെടുത്തി.
ഹാഗിയസോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു.വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്ന് കെസിബിസി പ്രസ്താവനയിൽ ചോദിച്ചു.
കെസിബിസി എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന് ചാണ്ടി പ്രസംഗത്തിലെ അനുചിതമായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ചു. പ്രസംഗം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷമാണ് വിവാദമുണ്ടയാതെന്ന് ചാണ്ടി പറഞ്ഞു. പ്രസംഗത്തിന്റെ ഒരു ഭാഗം വെട്ടിയെടുത്താണ് വിവാദമുണ്ടാക്കിയത്. ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി പറഞ്ഞു. വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേർത്തു.