ഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി റദ്ദു ചെയ്ത് സുപ്രീം കോടതി. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ അമർത്തിയ കേസിലെ പ്രതിയെ പോക്സോ കേസിൽ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം. അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും ഇതില്‍ സ്വമേധയാ ഇടപെടണമെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.
ഒരു കേസിൽ പോക്സോ വകുപ്പ് നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ സ്പർശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ വേണം. ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് എല്ലായ്പ്പോഴും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി.
സ്വമേധയാ നടപടിയെടുക്കാനുള്ള എജിയുടെ ആവശ്യം നിരസിച്ച സുപ്രീം കോടതി അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി. നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർത്തുന്ന ഈ വിധിക്കെതിരെ സ്ത്രീ സംഘടനകളും ദേശീയ വനിതാ കമ്മീഷൻ അടക്കവും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സുപ്രീം കോടതി ഇടപെടലുണ്ടായിരിക്കുന്നത്.