പിസി ജോർജിന് നിയമസഭയുടെ ശാസന. ജലന്തർ മുൻ ബിഷപ്പ് പ്രതിയായ കേസിലെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിലാണ് നിയമസഭ ജോർജിനെ ശാസിച്ചത്. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചതായി നിയമസഭാ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കേരള വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി വിഷയം പരിഗണിച്ചത്. ഫെമിനിസ്റ്റ് ലോയേഴ്സ് നെറ്റ് വർക്ക് ഓഫ് കേരളയും പരാതി നൽകിയിരുന്നു.
പീഡനത്തിന് ഇരയായ സ്ത്രീയെ വാക്കാൽ അപമാനിക്കുകയും, സ്ത്രീയുടെ ഭാഗത്താണ് തെറ്റെന്ന് സ്ഥാപിക്കാൻ ജോർജ് ശ്രമിച്ചെന്നും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. നിയമസഭാ സമാജികനു ചേർന്ന രീതിയിലല്ല ജോർജ് വിഷയത്തിൽ ഇടപെട്ടതെന്ന് എത്തിക്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്നും കമ്മിറ്റി ജോർജിനോട് ആവശ്യപ്പെട്ടു. പരാതിക്കാർ നൽകിയ തെളിവുകൾ ജോർജിനെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. എത്തിക്സ് കമ്മിറ്റി യോഗം ചേർന്ന് പരാതിക്കാരുടെയും ജോർജിന്റെയും വാദം കേട്ടിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നടപടി നടപടി ആദരവോടെ സ്വീകരിക്കുകയാണെന്ന് പിസി ജോർജ് പറഞ്ഞു. സഭ പുറത്താക്കിയ സ്ത്രീ എങ്ങിനെ കന്യാസ്ത്രീ ആകുമെന്നും ജോർജ് ചോദിച്ചു.