കൽപ്പറ്റയിൽ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്ന മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ ഖേദം പ്രകടിപ്പിച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരന്നു ഖേദ പ്രകടനം. മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ പറഞ്ഞത്. വയനാട് ജില്ലാ യുഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും യഹിയ പറഞ്ഞിരുന്നു. കൽപ്പറ്റയിൽ മത്സരിക്കാൻ ലീഗിന് ജില്ലയിൽ തന്നെ മികച്ച സ്ഥാനാർത്ഥികളുണ്ടെന്നും യഹിയ അഭിപ്രായപ്പെട്ടിരുന്നു. ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു പ്രദേശ് കോൺഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസ്സമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ ആണ് മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപര്യം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ നഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാഗത കോൺഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.