മുംബൈ സീനിയർ ടീമിലെ അരങ്ങേറ്റ മത്സരത്തിൽ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ നിരാശപ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിൽ മുംബൈ ഹരിയാനയോട് 8 വിക്കറ്റിന് തോറ്റു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ് മുംബൈ ടൂർണമെന്റിൽ നിന്ന് പുറത്തായി.
ബാന്ദ്ര കുർള സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം ഹരിയാന രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3 മൂന്ന് ഓവർ പന്തെറിഞ്ഞ ഇടംകൈയ്യൻ മീഡിയം പേസ് ബൗളർ അർജുൻ 34 റൺസ് വിട്ടുകൊടുത്തു ഒരു വിക്കറ്റെടുത്തു. അവസാന ഓവറിൽ പതിനൊന്നാമനായി ക്രീസിൽ എത്തിയ അർജുന് സ്ട്രൈക്ക് കിട്ടിയില്ല. സയ്യിദ് മുഷ്താഖ് അലി ടൂർണമന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ടീമിൽ മാറ്റം വരുത്തിയപ്പോഴാണ് അർജുൻ അവസാന ഇലവനിൽ ഇടം കണ്ടെത്തിയത്. രണ്ടാം മത്സരത്തിൽ കേരളത്തോടാണ് മുംബൈ പരാജയപ്പെട്ടത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അണ്ടർ 19 മുംബൈ ടീമിൽ അംഗമായിരുന്നു അർജുൻ. 19 വയസിന് താഴെയുള്ളവരുടെ ഇന്ത്യൻ ടീമിലും അർജുൻ ഇടം കണ്ടെത്തിയിരുന്നു. താരനിബിഡമാണ് മുംബൈ സീനിയർ ടീമിൽ ഇരുപത്തിഒന്നാം വയസിലാണ് അർജുൻ ഇടം നേടിയത്. അർജുൻ മൂന്ന് വർഷം മുമ്പാണ് മുംബൈ അണ്ടർ 19 ടീമിൽ എത്തിയത്. എന്നാൽ അർജുന്റെ പ്രകടനം മികച്ചതായിരുന്നില്ല. ബൗളിംഗിൽ ശരാശരി നിലവാരം പുലർത്തുന്ന അർജുന്റെ ബാറ്റിംഗ് പരിതാപകരമായിരുന്നു.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ 14 ആം വയസിലാണ് മുംബൈ സീനിയർ ടീമിൽ ഇടം കണ്ടെത്തിയത്. ഗുജറാത്തിനെതിരെ സെഞ്ച്വറിയോടെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 17 ആം വയസ്സിലാണ് സച്ചിൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.