കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്. പള്ളിത്തർക്കത്തിലെ വിവിധ ഹർജികൾ ഒരുമിച്ച് നാളെ പരിഗണിക്കും. പളളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. അപ്പീലിൽ ഒരാഴ്ചത്തെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചത്.
ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വിധി പറയുന്നതിൽ നിന്ന് സിംഗിൾ ബെഞ്ചിനെ ഡിവിഷൻ ബഞ്ച് വിലക്കി. എല്ലാ ഹർജികളും ജസ്റ്റിസുമാരായ എ എം ഷഫീഖ്, വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാകും ഇനി കേൾക്കുക.സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവെന്നാണ് ഹർജിയിലെ സർക്കാർ വാദം. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ല. എല്ലാ വിശ്വാസികളുടെയും വിശ്വാസപരമായ അവകാശങ്ങൾ നിലനിർത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി