വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി ക്രമക്കേടിലെ അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സിആർപിസി 482 ആം വകുപ്പ് പ്രകാരം സമർപ്പിച്ച ഹർജിയിന്മേലുള്ള വിധിക്കെതിരെ സുപ്രീംകോടതിയിലാണ് അപ്പീൽ നൽകേണ്ടതെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. സിബിഐയുടെ എഫ് ഐ ആർ റദ്ദാക്കണമെന്ന് സിആർപിസി 482 വകുപ്പ് പ്രകാരമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനാൽ അപ്പീൽ ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കാനാവില്ല.
ഹൈക്കോടതി വിധിക്കെതിരെ യൂണിടാക് ബിൽഡേഴ്സ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചേക്കും. ഭരണഘടനയുടെ 226 സെക്ഷൻ പ്രകാരമാണ് യൂണിടാക് ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാകും. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകിയ സാഹചര്യത്തിൽ സിബിഐ ഉടൻ മറ്റ് നടപടികളിലേക്ക് കടക്കും. ഹർജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി ഉത്തരവിന്മേൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീംകോടതിയിൽ സർക്കാർ ആവശ്യപ്പെട്ടേക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളി. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടുകളിലെ ധാരണാപത്രം മറയാക്കുകയാണെന്നും ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സി.ബി.ഐയുടെ വാദങ്ങളും കോടതി അംഗീകരിച്ചു.