ഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണങ്ങളും ഇടപെടലുകളും കൂടുതല്‍ കര്‍ശനമാക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍.
ഇതനുസരിച്ച് രാജ്യത്താകെയുള്ള സഹകരണ ബാങ്കുകളുടെ വായ്പാ - നിക്ഷേപ പലിശ നിരക്ക് നിര്‍ണ്ണയിക്കുന്നതിലും വായ്പാ - നിക്ഷേപ തുക എത്രത്തോളം ആയിരിക്കണം എന്ന് നിശ്ചയിക്കുന്നതിലും സഹരണ ബാങ്കുകളുടെ ഓഡിറ്റിങ്ങിലും ആര്‍ബിഐ നേരിട്ട് ഇടപെടും. സഹകരണ ബാങ്കുകളുടെ ഓഡിറ്റിങ്ങിന്‍റെ അവസാന വാക്ക് ഇതുവരെ സഹകരണ രജിസ്ട്രാര്‍ ആയിരുന്നു.
സഹകരണ ബാങ്കുകളുടെ വ്യക്തിഗത വായ്പാ പരിധി, സീനിയര്‍ സിറ്റിസണ്‍ ഉള്‍പ്പെടെയുള്ള ദീഘകാല നിക്ഷേപകര്‍ക്ക് എത്രത്തോളം പലിശ കൊടുക്കാം തുടങ്ങിയ കാര്യങ്ങള്‍ക്കു പുറമെ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങല്‍, ബാങ്കിംഗ് ഇതര ചിലവുകള്‍ക്കുള്ള ഫണ്ട് വിനിയോഗം എന്നിവയെല്ലാം ആര്‍ബിഐയുടെ നേരിട്ടുള്ള തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കും.
അതേസമയം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, കൃഷി വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയെ ബില്ല് ഇത്തരം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല. നേരത്തെ തന്നെ ബാങ്ക് എന്ന പേരുപയോഗിക്കുന്നതില്‍ തടസ്സങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നുണ്ടായിരുന്നില്ല.
ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമമാകുന്നതോടെ അര്‍ബ്ബന്‍ കോ-ഓപറേറ്റീവ് ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, എന്നിവയുള്‍പ്പെടെ രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ ആര്‍ ബി ഐ യുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും.
സംസ്ഥാനത്തെ സംബന്ധിച്ച്, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമാകുന്നതോടെ പതിമൂവായിരത്തോളം (13, 000) പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇതിനേക്കാള്‍ പ്രത്യക്ഷമായി ബാധിക്കുക 60 - അര്‍ബ്ബന്‍ ബാങ്കുകളെയും 1625 പ്രാഥമിക സഹകരണ സൊസൈറ്റികളെയുമായിരിക്കും.