മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് പ്രതിയായ ബലാൽസംഗ കേസിൽ അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യം അനുവദിച്ചുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. കർശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വിചാരണ ഉത്തർപ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന ഇരയുടെ ആവശ്യത്തില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ്മാരായ അശോക് ഭൂഷൻ, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഉത്തര്‍പ്രദേശിൽ കേസിന്‍റെ വിചാരണ നടന്നാൽ നീതി കിട്ടില്ലെന്നായിരുന്നു ഇരയുടെ അഭിഭാഷകന്റെ വാദം. സ്വന്തം ഉടമസ്ഥതയിലുള്ള കോളജിൽ പഠിക്കുന്ന നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് ചിന്മയാനന്ദിനെതിരെയുള്ള കേസ്. പരാതി സാധൂകരിക്കുന്ന 43 വീഡിയോകളടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. കഴിഞ്ഞമാസമാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ, പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് പ്രതിയും പോലീസിനെ സമീപിച്ചു. തുടർന്ന് പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റിലായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭിഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി വീഡിയോയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം രാജസ്ഥാനില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.