പാലക്കാട്: നെയ്യാറ്റിൻകരയിൽ സംഭവിച്ചത് അബദ്ധത്തിൽ പറ്റിയ ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. പൊലീസ് അരമണിക്കൂർ സമയം കൊടുത്തിരുന്നെങ്കിൽ ആ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ഒറ്റപ്പാലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ജനങ്ങളോട് സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. കുറച്ച് കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ഛനും അമ്മയും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ ഏറ്റെടുക്കും. വിഷയത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.