വടക്കാഞ്ചേരി ലൈഫ് മിഷൻ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നീക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ക്രമക്കേടിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കാളികളാണെന്നും വൻ തോതിൽ കൈക്കൂലി കൈമാറിയിട്ടുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഭാഗിക സ്റ്റേ നിലനലിക്കുന്നതിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്ന് സിബിഐ വ്യക്തമാക്കി.
ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.
വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കെതിരെ സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയത്. സംസ്ഥാന മന്ത്രിസഭാ യോഗമാണ് സിബിഐ അന്വേഷണത്തിന് എതിരെ ഹർജി നൽകാൻ തീരുമാനിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.