കൊട്ടാരക്കര: നെടുമണ്‍കാവില്‍ കാണാതായി മരണപ്പെട്ട ആറുവയസ്സുകാരി ദേവനന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ദേവനന്ദന ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്നും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാവാമെന്നും ദേവനന്ദനയുടെ മുത്തഛന്‍ മോഹനന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ദേവനന്ദനയെ കാണാതാവുമ്പോള്‍ അമ്മയുടെ ഷോള്‍ കുഞ്ഞ് ധരിച്ചിരുന്നില്ലെന്നും മുത്തഛന്‍ പറഞ്ഞു.
ദേവനന്ദന ഒറ്റയ്ക്ക് അയല്‍വീടുകളില്‍ പോലും പോകാറില്ല. ആട്ടിലേക്കുള്ള വഴി കുട്ടിക്കറിയില്ല. കുട്ടിയുടെ മൃതദേഹം കണ്ട സ്ഥലവും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കുടുംബാംഗങ്ങളുടെ ആരോപണങ്ങള്‍ ഗൌരവത്തിലെടുക്കുമെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാത്തന്നൂര്‍ അസിസ്റ്റന്‍റു പൊലിസ് കമ്മീഷണര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല.
അതേസമയം ദേവനന്ദയുടെ മരണം മുങ്ങി മരണമാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തിയിരുന്നു. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ് കുഞ്ഞിനെ കാണാതായത്.
കൊട്ടാരക്കരക്കടുത്ത് നെടുമണ്‍കാവ് ഇളവൂര്‍ ധനീഷ് ഭവനില്‍ പ്രദീപ്-ധന്യാ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 10.30-ഓടുകൂടിയാണ് സ്വന്തം വീട്ടില്‍ നിന്ന് കാണാതായത്. വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന ധന്യ മൂന്നു മാസം പ്രായമായ ഇളയ കുഞ്ഞിനെ നോക്കാന്‍ വീട്ടിനകത്തേക്ക് പറഞ്ഞുവിട്ട ദേവനന്ദയെ പിന്നീടാരും കണ്ടിട്ടില്ല. പതിനഞ്ചു മിനിട്ടിനകം വീട്ടിനകത്ത് കയറി അമ്മ ധന്യ മകളെ വിളിച്ചെങ്കിലും അവള്‍ വിളികേട്ടില്ല. പിന്നീട് പരിഭ്രാന്തയായി നടത്തിയ തെരച്ചിലിലാണ് മകളെ കാണാനില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. അയല്പക്ക വീടുകളിലും കുഞ്ഞ് പൊതുവില്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും തിരഞ്ഞതിനു ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.