കൊവിഡ് വാക്‌സിൻ വിതരണ പദ്ധതിക്ക് അത്യാവശ്യമായി മുപ്പതിനായിരം കോടി രൂപയോളം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ വിതരണ ഘട്ടത്തിൽ സാധാരണക്കാർ തഴയപ്പെട്ടേക്കാമെന്ന ആശങ്കയും ഡബ്ലിയുഎച്ച്ഒ തലവൻ ടെഡ്രോസ് അഥനോം ഗബ്രെയേസസ് പങ്കുവെച്ചു. ജനീവയിൽ നടന്ന വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വാക്‌സിൻ നിർമാണ പദ്ധതിയായ കൊവാക്സിൽ നിരവധി രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവി വാക്‌സിൻ ഗ്രൂപ്പും ഡബ്ലിയുഎച്ച്ഒയും ചേർന്ന് നിർമ്മിച്ച പദ്ധതിയാണ് കൊവാക്സിൻ. ഇതുവരെ 35,000 കോടി രൂപയാണ് പദ്ധതിക്കായി സ്വരുക്കൂട്ടിയത്.
അതേസമയം, കൊവിഡ് വ്യാപകമായി പടരുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് വാക്‌സിൻ എപ്പോൾ ലഭിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ഗവേഷകർ വാക്‌സിൻ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന കേരളം,ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര,പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി യോഗം ചേര്‍ന്നത്.