ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും.
ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക് – ഇൻഷുറൻസ് ജീവനക്കാരുടെയും സംഘടനകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്. കർഷക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ദേശീയ ട്രേഡ് യൂണിയനുകളും സംസ്ഥാനതല യൂണിയനുകളും പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനം നടത്തിവരികയാണെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. പറഞ്ഞു.
തൊഴിലാളിവിരുദ്ധ തൊഴില്‍ ചട്ടങ്ങളും കര്‍ഷകദ്രോഹ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക,ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും മാസം 10 കിലോ സൗജന്യ റേഷന്‍ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.
ആശുപത്രികൾ, പത്ര–മാധ്യമ സ്ഥാപനങ്ങൾ, പാൽ വിതരണം, ടൂറിസം മേഖല എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവില്ല.