കന്നുകാലികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി മദ്ധ്യപ്രദേശില്‍ 'പശു മന്ത്രിസഭ' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമ വകുപ്പുകളാണ് 'പശു മന്ത്രിസഭ'-യില്‍ ഉണ്ടാവുക. ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തിൽ സാലാരിയ അഗർ മാൽവയിലുള്ള പശു സംരക്ഷണ കേന്ദ്രത്തില്‍വെച്ച് നടക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
എന്നാല്‍ പുതിയ മന്ത്രിസഭയ്ക്ക് ഉണ്ടായേക്കാവുന്ന അധികാരങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ‘ലവ് ജിഹാദിനെതിരെ’ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് 'പശു മന്ത്രിസഭ' രൂപീകരിക്കാനുള്ള തീരുമാനവും ഉണ്ടാകുന്നത്.
ഈ വർഷം ആദ്യം ഉത്തർപ്രദേശ് സർക്കാരും സംസ്ഥാനത്ത് പശു കശാപ്പ് തടയുന്നതിനുള്ള ഓർഡിനൻസ് പാസാക്കിയിരുന്നു.