ഇന്ന് ദേശീയ ആയുര്‍വേദ ദിനം. കൊവിഡ് കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 2018-മുതലാണ് ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു തുടങ്ങിയത്. ‘ആയുസ്സിന്‍റെ വേദം’ എന്നാണ് ആയുര്‍വേദം എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദം എന്നാല്‍ അറിവ് അല്ലെങ്കില്‍ ശാസ്ത്രം. അതുകൊണ്ടുതന്നെ ആയുര്‍വേദം സാര്‍വ്വലൗകികമാണ്.
ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണമുള്ളവരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള മാർഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്നു പുറത്തിറക്കിയിരുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായി അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1മുതല്‍ 3 ഗ്രാം വരെ) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം തുടര്‍ച്ചയായി 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.
നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർക്ക് ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം വീതം 15 ദിവസത്തേക്ക് കഴിക്കാമെന്നും മാർഗരേഖയില്‍ പറയുന്നു. മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാർഗിൾ (തൊണ്ട കുലുക്കുഴിയൽ) ചെയ്യുന്നതും നല്ലതാണ്.