മുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അർണബ് ഗോസ്വാമി ഫോൺ ഉപയോഗിച്ച വിഷയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ. അലിബാഗ് ജയിലിലെ രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ജയില്‍ സൂപ്രണ്ടിനെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ വച്ച് അര്‍ണബ് അടക്കമുള്ളവർക്ക് മൊബൈല്‍ ഫോണ്‍ അനുവദിച്ച നടപടി വിവാദമായിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിയെ അലിബാഗ് മുൻസിപ്പൽ സ്കൂളിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. റായ്ഗഡ് പൊലീസാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. കസ്റ്റഡിയിലിരിക്കെ അർണബ് സമൂഹ മാധ്യമങ്ങളില്‍ സജീവമായത് ആരുടെ ഫോണില്‍ നിന്നാണെന്ന അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
2018 ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസു കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.