കോതമംഗലം പള്ളിത്തർക്കത്തിൽ കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാറിനെതിരെ ഹൈക്കോടതി. വിധി നടപ്പാക്കാത്ത എറണാകുളം ജില്ലാ കളക്ടർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് കോടതി വിമർശിച്ചു. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പള്ളി ഏറ്റെടുക്കാത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് കോടതി പറഞ്ഞു. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വർഷമായി നടപ്പാക്കത്തതിന്റെ പേരിലാണ് കോടതിയുടെ വിമർശനം. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാണ് പള്ളി കൊവിഡ് സെന്ററായി പ്രഖ്യാപിച്ചതെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു. കേസിൽ ജില്ലാ കളക്ടറിൽ വിശ്വാസമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പള്ളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം അഭിഭാഷകനെ നിയോഗിക്കാമെന്ന സർക്കാർ ശുപാർശ കോടതി അംഗീകരിച്ചില്ല. പള്ളി ഏറ്റെടുക്കാനായി കേന്ദ്ര സേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉടൻ വിധി പറയും.