അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വാദം നടക്കവെ പ്രതികൾക്കെതിരെ കോടതി പരോക്ഷ വിമർശനം നടത്തിയിരുന്നു. നിയമ വ്യവസ്ഥയിൽ വിശ്വാസം ഇല്ലാത്തവർ അനന്തര നടപടികൾ നേരിടാൻ തയ്യാറാവണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. തന്റെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകില്ലെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. തിരുവന്തപുരും അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ്.പി നായരുടെ താമസസ്ഥലത്തു പോയതെന്നാണു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിജയ് പി നായരുടെ മുറിയിൽ കയറി അക്രമിച്ചിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിജയ് പി നായരുടെ മുറിയിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചില്ല. ലാപ്ടോപ്പ് മൊബൈൽ എന്നിവ പൊലീസിന് കൈമാറുകയാണ് ചെയ്തത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തങ്ങളുടെ സാമൂഹിക അംഗികാരത്തെ ബാധിക്കും. അതിനാൽ അറസ്റ്റ് തടയണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ വാദം.
ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷനും പൊലീസും ശക്തമായി എതിർത്തിരുന്നു. ഇതേ നിലപാട് തന്നെയാണ് സെഷൻസ് കോടതിയിലും പ്രോസിക്യൂഷൻ സ്വീകരിച്ചിരുന്നത്.