കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കുമെന്നും നിയമം നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ബംഗാൾ പര്യടനത്തിനിടെയാണ് അമിത് ഇക്കാര്യം വ്യക്തമാക്കിയത്.
ആറുമാസത്തിനുള്ളിൽ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുള്ളത് ബംഗാളിൽ ആണെന്നും 2018 മുതൽ സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളുടെ കണക്കുകൾ വെളിപ്പെടുത്താൻ മമതാ ബാനർജിയോട് ആവശ്യപ്പെടുന്നുവെന്നും അമിത് പറഞ്ഞു. മമതയെ ഭരണത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ 3 തരത്തിലുള്ള നിയമങ്ങളാണുള്ളതെന്നും ഒന്ന് മരുമകനു വേണ്ടിയുള്ളതും വേറൊന്ന് ന്യൂനപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ളതും മറ്റൊന്ന് സാധാരണ ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
ലോകസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഉണ്ടായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ അഞ്ചു കൊല്ലം കൊണ്ട് ബംഗാളിനെ സുവർണ്ണ ബംഗാളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.