അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഹർജിയിൽ വിധി പിന്നീട് പറയും. വാദം നടക്കവെ പ്രതികൾക്കെതിരെ കോടതി പരോക്ഷ വിമർശനം നടത്തി. നിയമ വ്യവസ്ഥയിൽ വിശ്വാസം ഇല്ലാത്തവർ അനന്തര നടപടികൾ നേരിടാൻ തയ്യാറാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകില്ലെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു തിരുവന്തപുരും അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിജയ് പി നായരുടെ മുറിയിൽ കയറി അക്രമിച്ചിട്ടില്ലെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹർജിക്കാർ പറയുന്നുണ്ട്. വിജയ് പി നായരാണ് ആദ്യ പ്രകോപനം ഉണ്ടാക്കിയത്. വിജയ് പി നായരുടെ മുറിയിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചില്ല. ലാപ്ടോപ്പ് മൊബൈൽ എന്നിവ പൊലീസിന് കൈമാറുകയാണ് ചെയ്തത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത് തങ്ങളുടെ സാമൂഹിക അംഗികാരത്തെ ബാധിക്കും. അതിനാൽ അറസ്റ്റ് തടയണമെന്നും ഹർജിയിലുണ്ട്.
ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയും പ്രോസിക്യൂഷനും പൊലീസും ശക്തമായി എതിർത്തിരുന്നു. ഇതേ നിലപാട് തന്നെയാണ് സെഷൻസ് കോടതിയിലും പ്രോസിക്യൂഷൻ സ്വീകരിച്ചിരുന്നത്.
സെഷൻസ് കോടതിയുടെ ജാമ്യപേക്ഷ തള്ളിയപ്പോൾ തന്നെ ഭാഗ്യലക്ഷ്മിയെ അന്വേഷിച്ച് പൊലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട്ടിൽ ഇവർ ഇല്ലാത്തതിനാൽ പൊലീസ് തിരിച്ചു പോവുകയായിരുന്നു. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണെന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതികൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അറസ്റ്റ് വൈകിയിൽ കോടതിയിൽ നിന്ന് വിമർശനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം നടത്തിയത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് പി നായരുടെ പരാതിയിന്മേല്‍ തമ്പാനൂർ പൊലീസാണ് കേസെടുത്തത്.