സിപിഎം- ഏഷ്യാനെറ്റ് തർക്കം അവസാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ സിപിഎം നേതാക്കന്മാരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ഏഷ്യാനെറ്റിന്റെ തുടർന്നുള്ള ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നും രാത്രി ചർച്ചകൾ സിപിഎം വിരുദ്ധത മുഖമുദ്രയാക്കുന്നുവെന്നും ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകൾ ബഹിഷ്കരിക്കാൻ സിപിഎം തീരുമാനിച്ചത്. രാത്രി ചർച്ചകളിൽ സിപിഎം നേതാക്കളെ വിളിച്ചുവരുത്തി അപമാനിക്കുകയാണെന്നും സംസാരിക്കാൻ സമയം നൽകുന്നില്ലെന്നും സിപിഎമ്മിന് ആരോപണമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ചെന്നും തുടർന്നുള്ള ചർച്ചകളിൽ സിപിഎം പ്രതിനിധികളെ അയക്കുമെന്നും കോടിയേരി പറഞ്ഞു.
സ്വർണകടത്ത് , ലൈഫ് മിഷൻ വിഷയങ്ങളിൽ ന്യൂസ് ചാനലുകൾ നടത്തുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അവാസ്തവ പ്രചരണങ്ങൾ തുടർച്ചയായി നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ചർച്ചകൾ ബഹിഷ്കരിക്കാൻ സിപിഎം തീരുമാനിച്ചത്.