വയനാട്ടിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ജില്ലാ കളക്ടറോട് വിശദീകരണം തേടിയേക്കും. ജില്ലാ കളക്റുടെ നടപടിക്കെതിരെ പരാതിലഭിച്ചതിനെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെടുക. രാഹുൽ ഗാന്ധി ഓൺലൈനായി നടത്താൻ നിശ്ചയിച്ച സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ് അനുമതി നിഷേധിച്ചത്. മുണ്ടേരി സ്കൂളിലെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്. ഉദ്ഘാടന ചടങ്ങിന് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.
ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. ഉദ്ഘാടന വിവരം സംസ്ഥാന സർക്കാറിനെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചത്. പ്രോട്ടോക്കോൾ നടപടികൾ പാലിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. അതേസമയം കളക്ടർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.