തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല. അതോടെ കേസ് ഏപ്രിൽ 16-ലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി പ്രതികൾ അഭിഭാഷകർ വഴി അവധിക്ക് അപേക്ഷ നൽകുകയായിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. 50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചു, ബൈക്കിൽ യാത്ര ചെയ്ത കെ. എം ബഷീറിനെ ഇടിച്ചിട്ടു, സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് കള്ളം പറഞ്ഞു എന്നെല്ലാം കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
'ശ്രീറാമിന് കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കിംസ് ആശുപത്രിയിലേക്ക് പോയി. കിംസ് ആശുപത്രിയില്‍ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോട് താനല്ല വാഹനമോടിച്ചതെന്ന് പറഞ്ഞു' എന്നും കുറ്റപത്രത്തിലുണ്ട്. ശ്രീറാമിനെതിരെ നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും സുഹൃത്ത് വഫ ഫിറോസിനെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.