വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.
രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തില്ല.
വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കെതിരെ സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ യുവി ജോസാണ് ഹർജി നൽകിയത്. സംസ്ഥാന മന്ത്രിസഭാ യോഗമാണ് സിബിഐ അന്വേഷണത്തിന് എതിരെ ഹർജി നൽകാൻ തീരുമാനിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കേസിലെ പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സർക്കാറിന് വേണ്ടി ഡൽഹിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥനാണ് ഹാജരായത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൈക്കോടതിയിൽ ഹാജരായത്.
ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ഈ മാസം 5 ന് സിബിഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളഉടെ പകർപ്പ് യുവി ജോസ് സിബിഐ കൈമാറി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതു സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെയുത്തു. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയന്ത്രമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.