കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ സൈനിക പ്രകടനം നടത്തി ഉത്തര കൊറിയ. രാജ്യം പുതുതായി നിർമ്മിച്ച മിസൈലുകളുടെ പ്രദർശനവും ആഘോഷങ്ങൾക്കിടെ നടന്നു.
അർധരാത്രിയിലാണ് ആഘോഷങ്ങളുടെ ഭാഗമായി സൈനിക പരേഡ് നടന്നതെന്ന് ഉത്തര കൊറിയൻ സൈന്യം അറിയിച്ചു. 2018ലാണ് രാജ്യം അവസാനമായി ഇത്തരമൊരു പരേഡ് നടത്തിയത്. ആയുധ പ്രദർശനവും സൈനിക പേരേഡും അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും നൽകിയിരുന്നില്ല.
സൈനിക പ്രകടനം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനാണ് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍. ആണവനിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കുന്നതിനായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ ആളാണ് ട്രംപ്. കിമ്മിനെ ഒരു ടേബിളിനു ചുറ്റുമിരുത്തി ചര്‍ച്ചക്ക് കൊണ്ടുവന്നത് ട്രംപിന്റെ വലിയ നേട്ടമായി അദ്ദേഹത്തിന്റെ അണികള്‍ ഉയര്‍ത്തിക്കാട്ടുന്ന സമയമാണിത്. അമേരിക്കയില്‍ നവമ്പറില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയ ഭീഷണി നേരിടുകയുമാണ്. അതിനിടെയാണ് കിം വലിയ ആയുധ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. അത് പരമാവധി ചര്‍ച്ച ചെയ്യാന്‍ ട്രംപിന്റെ എതിരാളി ജോ ബൈഡന്‍ ശ്രദ്ധിക്കുന്നുമുണ്ട്.