തന്നെ ലൈംഗികമായി പീഡിപ്പിച്ച അനുരാഗ് കശ്യപിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് പായൽ ഘോഷ്. ഇതിനായി ഉടൻ തന്നെ നടപടികൾ സ്വീകരിക്കുമെന്ന് പായൽ ട്വിറ്ററിലൂടെ അറിയിച്ചു. കേസിൽ അനുരാഗ് കശ്യപിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തതിന് തൊട്ടുപിന്നലെയാണ് നുണപരിശോധന നടത്തണമെന്ന് പായൽ ആവശ്യപ്പെട്ടത്. വാർസോവ പൊലീസ് സ്റ്റേഷനിൽ അന്വേഷണ സംഘം 8 മണിക്കൂറോളം ചോദ്യം ചെയ്തു. പായലിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പൊലീസിനെ അറിയിച്ചു. സംഭവം നടന്നെന്ന് ആരോപിക്കുന്ന 2013 ആഗസ്റ്റിൽ കശ്യപ് വിദേശത്തായിരുന്നെന്നാണ് അഭിഭാഷകയുടെ വാദം. ഈ സമയം ഷൂട്ടിംഗിനായി കശ്യപ് ശ്രീലങ്കയിലാണെന്നും അറിയിച്ചു. ഇത് തെളിയിക്കുന്ന രേഖകൾ അഭിഭാഷക അന്വേഷണ സംഘത്തിന് കൈമാറി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും കശ്യപ് ചോദ്യം ചെയ്യലിനിടെ കശ്യപ് നിഷേധിച്ചു.
പായൽ ഘോഷ് നൽകിയ പരാതിയിൽ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അനുരാഗിനെതിരെ ചുമത്തിയിരിക്കുന്നത്. ആറ് വർഷം മുമ്പാണ് അനുരാഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത്. സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ലെന്നും പായൽ വ്യക്തമാക്കിയിരുന്നു.
തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്ന് അനുരാഗ് കശ്യപ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം. എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി.
30 കാരിയായ പായൽ ഘോഷ് തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബംഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രംഗത്ത് എത്തിയത്.