കല്‍പറ്റ: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള അവസാന നാല് പേരുടെ പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും. 718 കലക്ടര്‍മാരില്‍ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ അദീല ഇടം നേടിയിരുന്നു. പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച കലക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്.
മുൻഗണനാ മേഖലയിലെ സമഗ്ര വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാര പട്ടിക തയ്യാറാക്കുന്നത്. അദീലയടക്കം ദക്ഷിണേന്ത്യയില്‍ നിന്ന് അഞ്ച് കലക്ടര്‍മാരാണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയിരുന്നത്. പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പവര്‍ പോയിന്റ് അവതരണം നടത്തിയിരുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് അദീലക്ക് സഹായകമായത്.
വയനാടിനുള്ള അംഗീകാരമായി പുരസ്കാര പട്ടികയിൽ ഇടം പിടിച്ചതിനെ കാണുന്നുവെന്ന് ഡോ അദീല അബ്ദുള്ള പറഞ്ഞു. കാർഷിക മേഖലയിൽ കൂടുതൽ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവർത്തനങ്ങളും പട്ടികയിൽ ഇടം പിടിക്കാന്‍ ഡോ അദീല അബ്ദുള്ളക്ക് സഹായകരമായി.