ലൈഫ് മിഷൻ സിഇഒ യുവി ജോസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ്. ഒക്ടോബർ 5 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ സിബിഐ യുവി ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിൽ നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂർ ഓഫീസിൽ പരിശോധന നടത്തിയ സിബിഐക്ക് രേഖകൾ കണ്ടെടുക്കാനായില്ല. വിജിലൻസ് പരിശോധനക്ക് കൊണ്ടുപോയെന്നായിരുന്നു ഓഫീസിൽ നിന്ന് അറിയിച്ചത്. ഈ രേഖകൾ അടക്കമാണ് പരിശോധനക്ക് ഹാജരാകാൻ ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമാണ കരാർ നേടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് പണം നൽകിയെന്ന് സന്തോഷ് സമ്മതിച്ചു. ഇതി സംബന്ധിച്ച ഡയറി സിബിഐ ഇയാളിൽ നിന്നും പിടിച്ചെയുത്തു. കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിദേശ സഹായ നിയന്ത്രമ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് ഇയാളെ പ്രതിയാക്കിയത്. സ്വപ്ന സുരേഷിനും കോൺസുലേറ്റിലെ ജീവനക്കാർക്കുമായി നാലര കോടി രൂപ കൈക്കൂലി നൽകിയെന്നാണ് അനിൽ അക്കരെ പരാതി നൽകിയിരിക്കുന്നത്. എന്നാൽ കമ്മീഷനായി നൽകിയ പണം കോഴയായി കണക്കാക്കാനാകില്ലെന്നാണ് യൂണിടാകിന്റെ വാദം.