കൊവിഡ് മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കുമ്പോഴും അമേരിക്കയുടെ ധിക്കാര മനോഭാവത്തിനു മാത്രം യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഇറാന്‍. യുഎൻ ചാർട്ടർ അടക്കമുള്ള സകല അന്താരാഷ്‌ട്ര കരാറുകളുടെയും നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും, ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോഴാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പെടുത്തി ബുദ്ധിമുട്ടിലാക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവപ്രശ്‌നത്തിൽ അഞ്ച് വർഷംമുമ്പ് യുഎൻ ഇളവുചെയ്‌ത ഉപരോധങ്ങൾ ഇറാനെതിരെ പുനഃസ്ഥാപിക്കുന്നതായി ഏകപക്ഷീയമായി അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചാണ് ഉപരോധം പുനഃസ്ഥാപിച്ചിരിക്കുന്നത്.
എന്നാൽ, 2015ലെ കരാറിൽനിന്ന് 2018ൽ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയ്‌ക്ക് കരാർ ശരിവച്ചുള്ള യുഎൻ പ്രമേയത്തിൽ പറയുന്ന അവകാശമില്ലെന്ന് രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.