ലോക രാജ്യങ്ങളുടെയും അന്താരാഷ്ട്ര കായിക സമൂഹത്തിന്റെയും എതിർപ്പ് വകവെക്കാതെ ഗുസ്തി താരം നവീദ് അഫ്കാരിയുടെ (27) വധശിക്ഷ ഇറാൻ നടപ്പാക്കി. 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയെന്നാണ് നവിദ് അഫ്കാരിക്കെതിരെ ഇറാൻ ആരോപിച്ചിരുന്നത്. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും ഇറാന്റെ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.
തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്കാരി പറഞ്ഞിരുന്നു. താൻ എപ്പോഴെങ്കിലും മരണപ്പെടുകയാണെങ്കിൽ ഒരു നിരപരാധി കൂടി കൊല്ലപ്പെട്ടു എന്നും ന്യായത്തിനായി ശ്രമിക്കുകയും പോരാടുകയും ചെയ്തിട്ടും വധിക്കപ്പെട്ടുവെന്ന് നിങ്ങൾ അറിയണമെന്നും താൻ ആഗ്രഹിക്കുന്നതായി അഫ്‌കാരിയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം മരണത്തിന് മുമ്പ് കുടുംബത്തെ കാണുന്നത് അനുവദനീയമായിട്ടുപോലും അഫ്കാരിയെ അതിൽനിന്നും തടഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്തുകയായിരുന്നു എന്ന് വേൾഡ് പ്ലേയേഴ്‌സ് അസോസിയേഷൻ പറഞ്ഞു. വധശിക്ഷയുമായി മുന്നോട്ട് പോയാൽ ഇറാനെ ലോക കായികരംഗത്ത് നിന്ന് പുറത്താക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.