ഇന്നലെ അന്തരിച്ച സ്വാമി അഗ്നിവേശിന്റെ സംസ്കാര ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും. ഹരിയായനയിലെ ഗുഡ്ഗാവ് അഗ്നിലോക് ആശ്രമത്തിൽ വൈകീട്ട് 4 മണിക്കാണ് സംസ്കാരം തീരുമാനിച്ചിരിക്കുന്നത്. 11 മണിമുതൽ 1 മണിവരെ മൃതദേഹം അഗ്നിവേശിന്റെ ഡൽഹിയിലെ ജന്തർമന്തർ ഓഫീസിൽ പൊതുദർശനത്തിന് വെക്കും. നിരവധി പ്രമുഖർ ഇവിടെ എത്തി അഗ്നിവേശിന് ആദരാഞ്ജലി അർപ്പിക്കും.
ഇന്നലെ വൈകീട്ടാണ് ആര്യസമാജം നേതാവും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് ഡൽഹയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വൈകീട്ട് ആറരയോടെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
1940 ൽ ആന്ധ്രപ്രദേശിലാണ് അഗ്നിവേശ് ജനിച്ചത്.1977 ൽ ഹരിയാനയിലെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അധികം താമസിയാതെ രാജിവെച്ചു. 2014 വരെ ആര്യസമാജം ലോക കൗൺസിൽ അംഗമായിരുന്നു.
സംഘപരിവാറിന്റെ കടുത്ത വിമർശകനായ അഗ്നിവേശ് നിരവധി തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2018 ൽ ഝാർഖണ്ഡിൽ വെച്ച് സംഘപരിവാർ ആക്രമണത്തിന് ഇരയായതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.