കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ഉമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്‌സോ കേസുകളിൽ പീഡനത്തിനിരയാകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗനിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
പെൺകുട്ടിയെ കേൾക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി നടപടി നിയമ വിരുദ്ധമാണെന്ന ചൂണ്ടിക്കാട്ടിയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് വിചാരണ തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
നേരത്തെ, ഇരയ്‌ക്കെതിരെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുട്ടിയ്ക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും മൊഴി സംബന്ധിച്ച് വ്യക്തത രുത്തണമെങ്കില്‍ വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടെ സഹായം വേണമെന്നും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.