ചില ഭാഷകൾ സംസാരിക്കുന്നത് കൊവിഡിന്റെ വ്യാപനത്തിന് കാരണമാകുമെന്ന് റഷ്യൻ പഠനം. റഷ്യയിലെ ആർയുഡിഎൻ സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. ശക്തമായി വായു പുറന്തള്ളുന്ന വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ സംസാരിക്കുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ.
രോഗം ബാധിച്ച വ്യക്തിയുടെ ശ്വസനേന്ത്രിയങ്ങളിൽ നിന്ന് ദ്രാവകത്തിലൂടെയാണ് വൈറസ് പ്രാഥമികമായി പടരുന്നത്. സംസാരിക്കുന്നയാൾ ഉച്ചരിക്കുന്ന ശബ്ദത്തെ ആശ്രയിച്ച് അത് അണുബാധയിലേക്ക് നയിച്ചേക്കാം എന്നാണ് കണ്ടെത്തൽ. കൊവിഡ് -19, മറ്റ് വൈറസുകൾ എന്നിവയുടെ വ്യാപനത്തിന് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും 'പി', 'ടി', 'കെ' എന്നിവ പോലുള്ള വ്യഞ്ജനാക്ഷരങ്ങൾ കാരണമായേക്കാമെന്ന് മെഡിക്കൽ ഹൈപ്പോത്തസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. വൈറസ് ബാധയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ അണുബാധയുടെ വ്യാപനവും രോഗബാധിതരായ ആളുകൾ സംസാരിക്കുന്ന ഭാഷയും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
2003 ൽ, ദക്ഷിണ ചൈനയിൽ സാര്‍സ്-CoV-1 പൊട്ടിപ്പുറപ്പെട്ടതിനുശേഷം 26 രാജ്യങ്ങളിൽ 8,000 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിൽ 70 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അക്കാലത്ത് ചൈനയിലെ ജാപ്പനീസ് വിനോദ സഞ്ചാരികളുടെ എണ്ണം യുഎസ് വളരെ കൂടുതലായിരുന്നിട്ടുപോലും ജപ്പാനിൽ ഒരു രോഗി പോലും ഉണ്ടായിരുന്നില്ല. ചൈനീസ് സ്റ്റോറുകളിലെ ഉദ്യോഗസ്ഥർ യുഎസ് ടൂറിസ്റ്റുകളോട് ഇംഗ്ലീഷിലും ജാപ്പനീസ് അതിഥികളോട് ജാപ്പനീസിലും സംസാരിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഈ സിദ്ധാന്തങ്ങളെ പരീക്ഷണാത്മകമായി തെളിയിക്കാൻ പ്രയാസമാണെന്ന് അവർ പറയുന്നു.