തദ്ദേശസ്വയം ഭരണ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്. നേരത്തെ ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിതിനെ തുടർന്ന് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു. 2001 ലെ സെൻസസ് അടിസ്ഥാനമാക്കി വിഭജിച്ച വാർഡുകളാണ് ഇപ്പോഴുള്ളത്. പുതിയ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ പുനർവിഭജിക്കാനാണ് സർക്കാർ തീരുമാനം.
പുതിയ നിയമ പ്രകാരം പഞ്ചായത്തുകളിൽ 13 മുതൽ 23 വരെയും നഗരസഭകളിൽ 25 മുതൽ 52 വരെയും കോർപ്പറേഷനിൽ 55 മുതൽ 100 വരെയും വാർഡുകളാണ് ഉണ്ടാവുക. പുതിയ നിയമം നടപ്പാക്കുകയാണെങ്കിൽ എല്ലാ വാർഡുകളുടെയും അതിര്‍ത്തി പുനര്‍നിശ്ചയിക്കും . ഡീ ലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് പുനർ വിഭജിക്കേണ്ടത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷണറെ ചെയർമാനാക്കി സർക്കാർ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വാർഡ് വിഭജനത്തിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും എടുക്കും.
സെൻസസ് നടപടികൾ പൂർത്തിയയതിനാൽ വാർഡ് വിഭജനം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നത്.