പത്തനംതിട്ട ചിറ്റാർ സ്വദേശി പിപി മത്തായിയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. മത്തായിയുടെ ഭാര്യയുടെ ഷീജയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസ് സിബിഐക്ക് കൈമാറാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ഷീബയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മത്തായിയുടെ മരണം സിബിഐക്ക് വിട്ടുള്ള ഫയലിൽ മുഖ്യമന്ത്രി നേരത്തെ ഒപ്പുവെച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. ചിറ്റാറിൽ വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറ നശിപ്പിച്ച കേസിൽ പ്രതിയായ മത്തായി തെളിവെടുപ്പിനിടെ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു.തെളിവെടുപ്പിനിടെ മത്തായിയെ ആസൂത്രിതമായി കണറ്റിൽ തള്ളിയിട്ട് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. മാലിന്യം വനത്തിൽ തള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെയും മത്തായിയിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിയിരുന്നു. കഴിഞ്ഞ മാസം 28 നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനവകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാറിനെയും, സെക്ഷൻ ഓഫീസർ എകെ പ്രദീപ് കുമാറിനെയുമാണ് സസ്പെന്റ് ചെയ്തത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥർക്ക് എതിരെ തന്നെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇവരാണ് ചട്ടവിരുദ്ധമായി മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വനം വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഡി ഉൾപ്പെടെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
മത്തായിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പ്രകാരം വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർ്ട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബന്ധുക്കൾ തള്ളി. മരണത്തിന് ഉത്തരവാദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് ബന്ധുക്കൾ പറഞ്ഞു.