സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ന്യൂനമർദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങൾ മാറി വരുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങൾ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാൽ പ്രത്യേക ഇടപെടലിന് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 324 നോൺ റെസിഡെൻഷ്യൽ ക്യാമ്പുകളിൽ 22,920 കുടുംബങ്ങളിലെ 97,006 അംഗങ്ങൾ രജിസ്റ്റർ ചെയ്തു.
കേന്ദ്ര ജല കമ്മീഷന്റെ മുല്ലപ്പെരിയാർ ഉപസമിതി കഴിഞ്ഞദിവസം മുല്ലപ്പെരിയാറിൽ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെറെയായതോടെയാണ് ഉപസമിതി അണക്കെട്ടിലെത്തിയത്.
തേക്കടിയിൽ നിന്നും ബോട്ടുമാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധിക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.