ബെയ്റൂട്ടിൽ 160ൽ അധികംപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ഉയർന്ന പൊതുജന പ്രതിഷേധത്തെ തുടർന്ന് ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി ഹസ്സൻ ഡയാബിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ പ്രസിഡന്റ് മിഷേൽ ഔണിന് രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ കാവല്‍ മന്ത്രിസഭയായി പ്രവര്‍ത്തിക്കാന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസുമായി ഏറ്റുമുട്ടി. എല്ലാ നഗരങ്ങളും അശാന്തമാണ്. ജനങ്ങളെ അനുനയിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നു ബോധ്യമായതോടെയാണ് കൂട്ടരാജി.
ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് 200 ഓളം പേർ കൊല്ലപ്പെടുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ് വർഷത്തിലേറെയായി ബെയ്റൂട്ടിന്റെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ആണ് ദുരന്തത്തിന് കാരണമായത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തിന് ഒട്ടും താങ്ങാന്‍ കഴിയാത്ത ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തം 15 ബില്യൺ ഡോളറിൻറെ നാശനഷ്ടമുണ്ടാക്കുകയും 300,000 ത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.