ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്ന് സർക്കാർ. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും.
സംഭവത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചു. 49 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 30 മുറികളുള്ള നാല് ലയങ്ങൾ മണ്ണിടിച്ചിലിൽ പൂർണമായും ഇല്ലാതായി എാണ് ലഭ്യമായ റിപ്പോർട്ട്. ആകെ 80ലേറെ പേർ താമസിച്ചിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി.
ഗാന്ധിരാജ് (48), ശിവകാമി (35), വിശാൽ (12), മുരുകൻ (46), രാമലക്ഷ്മി (40), മയിൽ സാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാൾ (42), സിന്ധു (13), നിതീഷ് (25), പനീർസെൽവം (50), ഗണേശൻ (40) എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ 3 പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ മൂന്നാറിലെ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാജമലയിൽ പുലർച്ചയോടെ മണ്ണിടിച്ചിലുണ്ടായതായാണ് മനസിലാക്കുന്നത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതിബന്ധവും വാർത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകമറിയാൻ വൈകുന്ന സാഹചര്യവുമുണ്ടായി. ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴ മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു യൂണിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു. എന്നാൽ, വാഗമണ്ണിൽ ഇന്നലെ രാത്രി ഒരു കാർ ഒലിച്ചുപോയ സംഭവത്തെതുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രാവിലെ ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരിൽ ഉണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിച്ചു. ഇതുകൂടാതെ ഫയർഫോഴ്‌സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു.