ഫെയ്‌സ്ബുക്ക് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്തു. 'കുട്ടികൾക്ക് ഏറെക്കുറെ കൊവിഡിനെ പ്രതിരോധിക്കത്തക്ക പ്രതിരോധശേഷിയുണ്ടെന്ന് പറയുന്ന' സ്വന്തം വീഡിയോ ക്ലിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അത് തങ്ങളുടെ 'തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ നയത്തിന്റെ' ലംഘനമാണെന്നാണ് സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയത്.
ഫോക്സ് ന്യൂസ് ചാനലിന് ട്രംപ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുട്ടികളും വൃദ്ധരും പരമാവധി ശ്രദ്ധിക്കണമെന്ന് അദ്ദഹത്തിന്‍റെതന്നെ ആരോഗ്യ മന്ത്രാലയം പറയുന്ന സമയത്താണ് അദ്ദേഹം വികടവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ പോലും കുട്ടികള്‍ വൈറസ് വാഹകരാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ട്രംപിന്റെ പോസ്റ്റ് കൊവിഡ് മഹാമാരിയെകുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നയത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യുന്നത് എന്ന് ഫെയ്‌സ്ബുക്ക് നയ വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.