യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയുടെ യുദ്ധവിമാനം വടക്കൻ പ്രവിശ്യയായ അൽ ജാവിൽ തകർന്നുവീണു. യെമൻ ആർമി യൂണിറ്റുകൾക്ക് സമീപം സപ്പോർട്ട് മിഷൻ നടത്തുന്നതിനിടെ തങ്ങളുടെ ടൊർണാഡോ യുദ്ധവിമാനം തകർന്നു വീണതായി സഖ്യസേനയുടെ വക്താവ് സ്ഥിരീകരിച്ചുവെന്ന് സൗദി അറേബ്യയിലെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാത്രി വിമാനം വെടിവെച്ചിട്ടത് തങ്ങളാണെന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. വ്യോമാക്രമണത്തിൽ 31 സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. അന്താരാഷ്ട്ര അംഗീകാരത്തോടെ യെമനില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഹൂതികള്‍ അട്ടിമറിച്ചിരുന്നു. തുടര്‍ന്ന്, 2015 മുതലാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരെ സൈനികനീക്കം ശക്തമാക്കി തുടങ്ങിയത്.
അതേസമയം, വിമാനം തകര്‍ത്തതിനെകുറിച്ച് സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൗദി തിരിച്ചടിച്ചെന്നും കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റുവെന്നും ഹൂതികള്‍ അവകാശപ്പെടുന്നു. ‘കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന്’ യെമനിലെ യുഎൻ റസിഡന്റ് ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ലിസ് ഗ്രാൻഡെ അനുശോചിച്ചു.