തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം.
യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചെന്ന് എൻ.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ് പൊലീസ് ഫൈസലിനെ ചോദ്യംചെയ്തത്.
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിനു പിന്നാലെ ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നു.
ഇതിനിടെ ഇന്ത്യ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്.