സ്വര്‍ണക്കടത്ത് കേസ് മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. എൽഡി എഫ് സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറയുന്നു. സ്വര്‍ണക്കടത്ത് കേസിനെ പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി നഡ്ഡ സ്വര്‍ണത്തിന് ചുവപ്പു നിറമാണ് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി.
കോടിയേരിയുടെ ലേഖനത്തില്‍ നിന്ന്:
കള്ളക്കടത്ത് സ്വർണത്തിന്‍റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം. ദുബായിൽനിന്ന് കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗിലല്ല എന്നുപറയാൻ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? കേസിന്‍റെ ഗൗരവം കുറച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ പ്രസ്താവനയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയിൽ എൻഐഎ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.