ജോര്‍ജ് ഫ്ലോയിഡ് കൊലപാതകത്തിലെ നിര്‍ണ്ണായകമായ വീഡിയോ കോടതി പുറത്തുവിട്ടു. യു എസ് പോലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍റെ കാൽമുട്ടിന് കീഴിൽ ശ്വാസം മുട്ടി അലറിക്കൊണ്ടിരിക്കുന്ന ഫ്ലോയിഡിനോട് ചൗവിന്‍ മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്ന വീഡിയോയാണ് പരസ്യമാക്കിയത്. ഇയാളെന്നെ കൊല്ലുമെന്ന് പറഞ്ഞ് ജോര്‍ജ് ഫ്ലോയിഡ് തന്റെ അമ്മയെയും മക്കളെയും വിളിച്ചു കരയുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത് . പോലീസുകാരുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ബോഡി കാം ഫൂട്ടേജിന്റെ പകർപ്പുകളിലാണ് ഇത് കാണാൻ സാധിച്ചത്. ഇരുപത് തവണയിലധികം ഫ്ലോയിഡ് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുണ്ട്.
സിഗരറ്റുകൾ വാങ്ങാൻ ഇരുപത് യു എസ് ഡോളറിന്റെ വ്യാജ നോട്ട് ഉപയോഗിച്ചു എന്ന സംശയത്തിന്റെ പേരിലായിരുന്നു പോലീസ് ഫ്ലോയിഡിനെ ചോദ്യം ചെയ്തത്. തൊട്ടടുത്ത നിമിഷം കൈകളിൽ വിലങ്ങിട്ട് കാറിനരികിൽ തള്ളിയിടുകയും, ശ്വാസം മുട്ടുന്നുവെന്ന് അയാൾ പലതവണ പറഞ്ഞിട്ടും കാല്മുട്ടിനടിയിലിട്ട് ഞെരിക്കുകയുമാണ് ചെയ്തത്.
കൂട്ടുപ്രതി തോമസ് ലെയ്നിനെതിരെയുള്ള കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട ഹര്ജിയെതുടര്‍ന്നാണ് വ്യാഴാഴ്ച കോടതി ട്രാൻസ്ക്രിപ്റ്റുകൾ പരസ്യമാക്കിയത്.
കേസില്‍ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ തന്നെ പിരിച്ചുവിട്ടിരുന്നു. ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഡെറക് ചൗവിന് കൊലപാതകക്കുറ്റവും മറ്റു ഉദ്യോഗസ്ഥർക്ക് പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. കൊലപാതകം കൃത്യമായി കാണിക്കുന്ന ഈ വീഡിയോ കേസില്‍ വളരെ പ്രധാനപ്പെട്ടതാണ്.