തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ശുചിത്വ മിഷൻ സെക്രട്ടറി മിർ മുഹമ്മദിനാണ് പകരം ചുമതല. അതേ സമയം ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയ കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിൽ നിയമിച്ചതിലും ശിവശങ്കറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. സ്വപ്നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി ശിവശങ്കറിൽ നിന്നും വിശദീകരണം തേടിയിരുന്നു.