ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന ചൈനീസ് അക്രമത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ എണ്ണം 20 ആയെന്ന് ഇന്ത്യന്‍ കരസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു കേണലും രണ്ട് സൈനികരും കൊല്ലപ്പെട്ടതായാണ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് പരിക്കേറ്റ 17 സൈനികര്‍ കൂടി മരണപ്പെട്ടതായി സൈന്യം വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. അതിജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള കാലാവസ്ഥയാണ് പരിക്കേറ്റവരുടെ മരണത്തിനു കാരണമായതെന്നാണ് വിശദീകരണം.
ഇതിനിടെ ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യാരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു.
സമുദ്ര നിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലുള്ള ഗല്‍വാന്‍ വാലിയിലാണ് സംഭവം നടന്നത്. അതേസമയം ചൈനീസ് പക്ഷത്തും ആളപായമുണ്ടായതായാണ് റിപ്പോര്‍ട്ട്. 43 പേര്‍ മരണപ്പെട്ടിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഇരു രാജ്യങ്ങളുടെയും സൈനിക ബെറ്റാലിയനുകള്‍ സംഘര്‍ഷ സ്ഥലത്തുനിന്നു പിന്‍വാങ്ങിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. ഇരു രാജ്യങ്ങളുടെയും പ്രാദേശിക കമാണ്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരം.