പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തോക്കും തിരകളും കാണാതായത് അതീവ ഗുരുതരമായ വിഷയമാണന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
എന്നാൽ വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് പൊതു പ്രവർത്തകനായ ജോർജ്ജ് വട്ടകുളം നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
തിരകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും ഒൻപത് പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം വേണമെന്ന സിഎജിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. സിഎജി അന്വേഷണ ഏജൻസിയല്ലന്നും വരവുചെലവ് കണക്കുകൾ പരിശോധിക്കലാണ് സിഎജിയുടെ ചുമതല എന്നും കോടതി വ്യക്തമാക്കി.