ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ നിലപാടുമായി സിപിഐ. ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് ആതിരപ്പിള്ളിയെന്നും, ഇടതുമുന്നണിയില്‍ ഒരു കാര്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് സംസ്ഥാന സമിതിയാണെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പ്രകടനപത്രകയില്‍പ്പോലും ഒരിടത്തും ഇടതുമുന്നണി അതു പറഞ്ഞിട്ടില്ല. വേണമെങ്കില്‍ പരിശോധിക്കാം. പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്‍ഒസിയുടെ കാര്യം പറഞ്ഞത് കെഎസ്ഇബിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടതുമുന്നണി സര്‍ക്കാരായാലും ഐക്യമുന്നണി സര്‍ക്കാരായാലും കെഎസ്ഇബി നിര്‍ദേശം മുന്നോട്ടു വെയ്ക്കും. അതിന്റെ തുടര്‍ച്ചയായി മാത്രം ഇപ്പോഴത്തെ കാര്യങ്ങളെ കണ്ടാല്‍ മതിയെന്നും കാനം പറഞ്ഞു.
നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഇന്നലെ പറഞ്ഞിരുന്നു. സിപിഐയുടെ എതിർപ്പു നിലനിൽക്കെയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നല്‍കിയത്. എന്നാല്‍, പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ പാരിസ്ഥിതിക അനുമതി അടക്കം വീണ്ടും ലഭിക്കണം. പദ്ധതിയെപ്പറ്റി ആലോചന തുടങ്ങി 41 വർഷങ്ങൾക്കുശേഷം പദ്ധതി യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
പദ്ധതി പരിസ്ഥിതിക്ക് വിനാശകരമെന്നാണ് വിമര്‍ശനം. പലതവണ ഉപേക്ഷിച്ച പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അധികാരമേറ്റ കാലം മുതല്‍തന്നെ പദ്ധതിക്ക് അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു വരുന്നത്. പദ്ധതി വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമോ എന്ന കാര്യത്തിലാണ് ചിലര്‍ ആശങ്കയെന്നും, എന്നാല്‍, വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിന് പദ്ധതി തടസ്സമാകില്ലെന്നാണ് കരുതുന്നതെന്നും' പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി തുടക്കം മുതല്‍ മുന്നിലുള്ള സംഘടനയാണ് സിപിഐ.