എറണാകുളം പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കളക്ട്രേറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടു കെട്ടണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. തട്ടിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ എസ് സുഹാസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് ശുപാർശുള്ളത്. റവന്യൂ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ട് ലാൻഡ് ജോയിന്റ് കമ്മീഷണർ ഇ കൗശിക്കിന് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് കമ്മീഷണർ കളക്ട്രേറ്റിലെത്തി തെളിവെടുപ്പ് നടത്തുകയും റിപ്പോർട്ട് സ്വീകരിക്കുകകയും ചെയ്തു. കളക്ട്രേറ്റിലെ മുൻ ജീവനക്കാരനായ വിഷ്ണു പ്രസാദ് ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും ഇയാൾ അനധികൃതമായി ഒന്നര കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും റിപ്പോർട്ടിലണ്ട്. ഈ സ്വത്ത് തിരിച്ചു പിടിച്ച് നഷ്ടം നികത്തണമെന്നാണ് റിപ്പോർട്ടിലുളളത്.
കേസുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ 11 ജീവനക്കാരോട് കളക്ടർ വിശദീകരണം ചോദിച്ചിരുന്നു. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളത്. ബോധപൂർവമല്ലെങ്കിലും ജീവനക്കാരുടെ ഭാഗത്ത് നിന്നും വിഴ്ചയുണ്ടായി. ജീവനക്കാർക്കെതിരെ നടപടി വേണമെന്നും കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഷ്ണു പ്രസാദിനെ കളക്ട്രേറ്റിലെത്തിച്ച് തെളിവെടുത്തു.